ചില മാര്‍ച്ച് ചിന്തുകള്‍....
അങ്ങനെ ഒരു മാര്‍ച്ച് കൂടി മാര്‍ച്ചു ചെയ്തങ്ങനെയങ്ങു പോകുന്നു ...വര്‍ഷത്തിലെ ഏറ്റവും കുറവ് ദിവസങ്ങളുള്ള മാസത്തിന്‍റെ തൊട്ടടുത്ത മാസം. ഒരുപാട് നൊമ്പരങ്ങളുടെയും വിടപറച്ചിലിന്‍റെയും ഒരു പരീക്ഷണ മാസം തന്നെയാണ് മാര്‍ച്ച്. പരീക്ഷാ ചൂടും, തെരഞ്ഞെടുപ്പ് കോലാഹലങ്ങളും പണമിടപാട് കണക്കുകൂട്ടലുകളും അതിനിടക്ക് ലോക കപ്പ് ക്രിക്കറ്റുമൊക്കെയായി മാര്‍ച്ചങ്ങ് നീണ്ടു കിടക്കുന്നു.
മാര്‍ച്ചിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്ന കൂട്ടര്‍ വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികള്‍ എന്നു പറയുമ്പോള്‍ ചെറുകുട്ടികളെന്നു തെറ്റിദ്ധരിക്കരുത്. ഇതില്‍ എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തരം വരെയുള്ളവരുണ്ടാകാം.
പ്രണയവും വിരഹവും പരീക്ഷയും കൂടിക്കലര്‍ന്ന ഒരു മാര്‍ച്ചു കൂടി എല്ലാ തീവ്രതയോടുംകൂടി കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും പോയ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കഠിനമായിക്കൊണ്ടിരിക്കുന്നു, അതിന്‍റെ ആക്രമണം, അതിന്‍റെ നോവുകള്‍ പങ്കുവെക്കാന്‍ പ്രണയിയെ വിളിക്കാമെന്നു കരുതി സ്പീഡ് ഡയല്‍ അമര്‍ത്തുമ്പോഴേക്കും അങ്ങേ തലക്കലില്‍ നിന്ന് ദ നമ്പര്‍ യൂ ഹാവ് കാള്‍ഡ് ഈസ് അണവൈലബിള്‍ എന്ന സുന്ദരശബ്ദം..എല്ലാം ഗൌരവത്തിലെടുക്കുന്ന യുവ'തല'മുറ പക്ഷെ അപ്പോഴേക്കും പ്രണയം കൈവിട്ടിട്ടുണ്ടാകും ഇനി മറ്റൊരു സിം കാര്‍ഡ് ബന്ധത്തിലേക്കുള്ള നെട്ടോട്ടത്തിനിടയില്‍ ആര്‍ക്ക് മനസ്സിലാകും ഈ സെന്‍റി...അല്ലാതെന്തു ചെയ്യും? ഇനിയും ഒരു നൈറ്റ് കാള്‍ 'ഓഫര്‍' റിനായി തങ്ങള്‍ക്ക് അടുത്ത സെമസ്റ്ററില്‍ പരിശ്രമിച്ചേ മതിയാവൂ.. ഈ ക്രെഡിറ്റ് സെമസ്റ്റര്‍ കാലത്തെ പ്രണയം 'അതിരു കവിഞ്ഞൊന്നുമാഗ്രഹി'ക്കുന്നില്ലത്രെ.
റാങ്കൊക്കെ ഒഴിവാക്കി ഗ്രേഡിലേക്ക് മാറിയെങ്കിലും മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എല്ലാക്കാലത്തുംപരീക്ഷണ കാലം എന്തെങ്കിലുമൊക്കെ കരുതും. പരീക്ഷയുടെ തലേന്നാള്‍ മെനക്കെട്ടിരുന്ന് പഠിക്കുന്ന കണ്ണട വെച്ച പെണ്‍കുട്ടിയുടെ പടവും, അവസാന നോട്ടം എന്നൊക്കെ അടിക്കുറിപ്പില്‍ ബേജാറായ ആണ്‍കുട്ടികളുടെ പടങ്ങള്‍ പിറ്റേന്നും. ഒക്കെ തീര്‍ന്നതിന് ശേഷം ഇനി സ്വാതന്ത്രത്തിലേക്ക് എന്നൊക്കെ പറഞ്ഞ് മറ്റൊരു പടവും.....
എന്നിരുന്നാലും ഇതൊക്കെ ആസ്വദിക്കുന്നവരാണ് കേട്ടോ കാമ്പസുകളിലെ യുവത്വം. പരീക്ഷാ ദിവസം പത്രത്തിലെ സര്‍വ്വകലാശാലാ അറിയിപ്പു പേജില്‍ പുറത്ത് വിട്ടാല്‍ പിന്നെ അതുവരെ ചെഗുവേര, നവലിബറല്‍ നയങ്ങള്‍ക്കെതിരെ കരുതിയിരിക്കുക, സാമ്രാജ്യത്വം അറബിക്കടലില്‍ എന്നൊക്കെ അലറിക്കൊണ്ടിരിക്കുന്ന അരാഷ്ടീയക്കൂട്ടങ്ങളെ രാത്രി കാലങ്ങളിലൊന്നും പുത്തന്‍ ജനാധിപത്യ വിപ്ലവവുമായി കണ്ടേക്കില്ല, ഇനി എല്ലാത്തില്‍ നിന്നുമുള്ള ഒരു കുതറിയോട്ടത്തിനായി സജ്ജമാക്കണ്ട കാലമാണത്രെ. ഇവര്‍ക്കു പക്ഷെ പ്രശ്നം അറ്റന്‍ഡസുമാത്രമായേക്കും. അതും കൂടി ശരിയായാല്‍ പിന്നീടിവര്‍ക്ക് ഹോസ്റ്റല്‍ മുറികളും മെസ്സ് ഹാളും ഒക്കെയാണ് വിപ്ലവപോരാട്ട വീഥികള്‍. ക്യാമ്പസിലെ പടര്‍ന്നു പന്തലിച്ച മരങ്ങള്‍ക്കു ചുവട്ടിലും പ്രണയ കാമനകള്‍ പങ്കുവെക്കാന്‍ വേണ്ടി മാത്രമായി ആരോ നട്ടുപിടിപ്പിച്ച വാക മരത്തിന്‍ തണലൊന്നും ഇനി ഒരു ആശ്വാസവും ആര്‍ക്കും നല്‍കിയെന്നു വരില്ല. അത്രയ്ക്ക് കഠിനമത്രെ ഇക്കാലം.
എന്നാലും ചിലരുണ്ട് കേട്ടോ; ഇവര്‍ക്ക് പരീക്ഷയൊന്നും ഏശില്ല. അത്രക്കുണ്ട് പോയകാലം ഇവര്‍ക്ക് സമ്മാനിച്ച 'സപ്ലികള്‍'. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഇനി വെല്ലുവിളികളൊന്നും ഏറ്റെടുക്കാന്‍ വയ്യ.. അതുകൊണ്ട് ഇക്കൂട്ടര്‍ താടി വെച്ച് (ബുദ്ധി ജീവികളൊന്നുമല്ല കേട്ടൊ ജീവന്‍ മാത്രമേയുള്ളൂ...സ്റ്റൈപ്പന്‍ഡു കിട്ടിയാല്‍ കാറ്റാടി മരങ്ങള്‍ക്ക് കീഴിലിരുന്ന് നിലാവ് തൊട്ടുനക്കി ഒരിത്തിരി മദ്യം കഴിക്കണം. (താടി, മുടി നീക്കം ചെയ്യലൊന്നും നടക്കില്ല). പഠിതാക്കളെ (ലോകത്തെ) മുഴുവന്‍ പുച്ഛത്തോടെ നോക്കിയൊരു നടപ്പുണ്ട്. ഇവര്‍ക്കവസാനം തുണ സര്‍വ്വകലാശാലാങ്കണത്തില്‍ മേഞ്ഞു നടക്കുന്ന ബുദ്ധിജീവി പശുക്കള്‍ മാത്രം!
ഇതിനിടയ്ക്കും യൂത്ത് ഐക്കണ്‍ കുപ്പായം സ്വയം തുന്നിയ വയസന്‍ രാഹുല്‍ ജി യോട് നേരിട്ട് യൂ ആര്‍ നോട്ട് ഗാന്ധി, യു ആര്‍ ഒണ്‍ലി ഗണ്ഡി എന്നു പറയാന്‍ ധൈര്യം കാണിക്കുന്ന വിദ്യാര്‍ഥികള്‍ ജെഎന്‍യുവില്‍ മാത്രമല്ല കേട്ടോ ഇങ്ങ് കേരളത്തിലുമുണ്ട്. ഇനി ഇനിയും എത്ര പേരാണ് വിഡ്ഡികളാക്കപ്പെടാനിരിക്കുന്നതെന്ന് ആര്‍ക്കറിയാം അല്ലേ......?
Read more...